ബുദ്ധനും പട്ടിയും-ആർ.
രതീഷ് കൃഷ്ണ
ഞാനിന്നലെ
അത്താഴമുപേക്ഷിച്ചു;
ഒരു തെരുവുപട്ടി
എന്നോടിപ്പോള്‍
ചെവിതാഴ്ത്തി
വാലാട്ടുന്നു
ഞാനതിനെ എന്‍റെ
പേരിട്ടു വിളിച്ചു.
_
ഇന്ന് രാജപൂര്‍ണ്ണിമ;
രാജാവിന്‍റെ
പ്രതിമവില്‍ക്കുന്ന ചന്തയില്‍
വിശന്നുമരിച്ച
കുഞ്ഞുങ്ങളെ
വിലയിട്ടുവാങ്ങുന്നു
‘വീട്ടില്‍
പട്ടിയെ വളര്‍ത്തുന്ന’
ഒരു കൂട്ടം
പരിഷ്കാരികള്‍.
രാജകീയ വിരുന്നില്‍
വളര്‍ത്തുനായകള്‍ക്കും
പ്രത്യേകം
തീറ്റയൊരുക്കിയിരുന്നു;
കാണാതായ
കുഞ്ഞുങ്ങളെ
തീയില്ലാത്ത
ഗ്രാമത്തിലെ അമ്മമാര്‍
‘ആര്‍ക്കും
തിരിയാത്ത ഭാഷയില്‍’
പേരുവിളിക്കുമ്പോള്‍
രാജ്യത്തെ
തീന്മേശകളൊന്നാകെ
‘ഒരൊറ്റ
ഭാഷയില്‍’
വിളികേള്‍ക്കുന്നു!
_
ബോധോദയം ലഭിച്ചതിന്‍റെ
ഏഴാം ദിവസം
പലഹാരങ്ങളുമായി
ഗൌതമന്‍
തെരുവുകുട്ടികളെ
കാണാന്‍ പോയിരുന്നു;
ശിഷ്യഗണങ്ങളില്ലാത്ത
ബുദ്ധനെ
ഇന്നാരും
തിരിച്ചറിയില്ല.
_
‘ജാതിയും
മതവുമില്ലാത്തവന്‍
കവിതയെഴുതുന്നോടാ
പട്ടീ’
തെരുവില്‍ വച്ചയാള്‍
ഉച്ചത്തില്‍
മുഖത്താട്ടുന്നു;
കൈനിറയെ മിഠായികള്‍
വാരിവിതറി
ഉടുപ്പില്ലാത്ത
കുട്ടികളോടൊപ്പം
ഒരാള്‍ നടന്നു
പോകുന്നു.
_
No comments:
Post a Comment