Saturday, July 7, 2018

ബുദ്ധനും പട്ടിയും-ആർ. രതീഷ് കൃഷ്ണ


ബുദ്ധനും പട്ടിയും-ആർ. രതീഷ് കൃഷ്ണ

ഞാനിന്നലെ അത്താഴമുപേക്ഷിച്ചു;
ഒരു തെരുവുപട്ടി എന്നോടിപ്പോള്‍
ചെവിതാഴ്ത്തി വാലാട്ടുന്നു
ഞാനതിനെ എന്‍റെ പേരിട്ടു വിളിച്ചു.
_
ഇന്ന് രാജപൂര്‍ണ്ണിമ;
രാജാവിന്‍റെ പ്രതിമവില്‍ക്കുന്ന ചന്തയില്‍
വിശന്നുമരിച്ച കുഞ്ഞുങ്ങളെ
വിലയിട്ടുവാങ്ങുന്നു
വീട്ടില്‍ പട്ടിയെ വളര്‍ത്തുന്ന
ഒരു കൂട്ടം പരിഷ്കാരികള്‍.
രാജകീയ വിരുന്നില്‍
വളര്‍ത്തുനായകള്‍ക്കും
പ്രത്യേകം തീറ്റയൊരുക്കിയിരുന്നു;
കാണാതായ കുഞ്ഞുങ്ങളെ
തീയില്ലാത്ത ഗ്രാമത്തിലെ അമ്മമാര്‍
ആര്‍ക്കും തിരിയാത്ത ഭാഷയില്‍
പേരുവിളിക്കുമ്പോള്‍
രാജ്യത്തെ തീന്മേശകളൊന്നാകെ
ഒരൊറ്റ ഭാഷയില്‍
വിളികേള്‍ക്കുന്നു!
_
ബോധോദയം ലഭിച്ചതിന്‍റെ
ഏഴാം ദിവസം
പലഹാരങ്ങളുമായി ഗൌതമന്‍
തെരുവുകുട്ടികളെ കാണാന്‍ പോയിരുന്നു;
ശിഷ്യഗണങ്ങളില്ലാത്ത ബുദ്ധനെ
ഇന്നാരും തിരിച്ചറിയില്ല.
_
ജാതിയും മതവുമില്ലാത്തവന്‍
കവിതയെഴുതുന്നോടാ പട്ടീ
തെരുവില്‍ വച്ചയാള്‍
ഉച്ചത്തില്‍ മുഖത്താട്ടുന്നു;
കൈനിറയെ മിഠായികള്‍ വാരിവിതറി
ഉടുപ്പില്ലാത്ത കുട്ടികളോടൊപ്പം
ഒരാള്‍ നടന്നു പോകുന്നു.
_


No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...