Saturday, July 14, 2018

കുമാരനാശാൻ - കരുണ

കുമാരനാശാൻ - കരുണ

ഒന്ന്
അനുപമ കൃപാനിധി,യഖില ബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മ രശ്മി ചൊരിയും നാളിൽ,
ഉത്തര മഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃത രാജവീഥി തൻ കിഴക്കരികിൽ,
കാളിമ കാളും നഭസ്സെയുമ്മ വയ്ക്കും വെൺ മനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലർ മുറ്റത്തിൽ,
വ്യാളീ മുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും ചെറു മതിലിനുള്ളിൽ,
ചിന്നിയ പൂങ്കുലകളാം പട്ടു തൊങ്ങൽ ചൂഴുമൊരു
പൊന്നശോകം വിടർത്തിയ കുട തൻ കീഴിൽ,
മസൃണ ശിലാസനത്തിൻ ചരിഞ്ഞ പാർശ്വത്തിൽ പുഷ്പ-
വിസൃമര സുരഭിയാമുപധാനത്തിൽ,
മെല്ലെയൊട്ടു ചാഞ്ഞും വക്കിൽ കസവു മിന്നും പൂവാട
തെല്ലളകോപരിയൊരു വശത്താ‍ക്കിയും,
കല്ലൊളി വീശുന്ന കർണ്ണ പൂരമാർന്നും, വിടരാത്ത
മുല്ലമാല ചിന്നും കൂന്തൽക്കരി വാർമുകിൽ
ഒട്ടു കാണുമാറുമതിന്നടിയിൽ നന്മൃഗമദ-
പ്പൊട്ടിയന്ന മുഖചന്ദ്രൻ സ്ഫുരിക്കുമാറും,
ലോല മോഹനമായ് തങ്ക പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും,
രാമച്ച വിശറി പനീനീരിൽ മുക്കി, തോഴിയെക്കൊ-
ണ്ടോമൽ കൈവള കിലുങ്ങെ,യൊട്ടു വീശിച്ചും,
കഞ്ജബാണൻ‌ തന്റെ പട്ടംകെട്ടിയ രാജ്ഞി പോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.
പടിഞ്ഞാറു ചാഞ്ഞു സൂര്യൻ പരിരമ്യമായ് മഞ്ഞയും
കടുംചുവപ്പും കലർന്നു തരുക്കളുടെ
രാജൽകര കേസരങ്ങൾ വീശിടുന്നു ദൂരത്തൊരു
രാജമല്ലി മരം പൂത്തു വിലസും‌പോലെ.
കൊണ്ടൽ വേണീ മണിയവൾ കുതുകമാർന്നൊരു മലർ-
ച്ചെണ്ടൊരു കരവല്ലിയാൽ ചുഴറ്റിടുന്നു.
ഇളംതെന്നൽ തട്ടി മെല്ലെയിളകി, ചെറു തരംഗ-
ച്ചുളി ചേരും മൃദു ചേലച്ചോലയിൽ നിന്നും
വെളിയിൽ വരുമച്ചാരുവാമേതര പദാബ്ജം പൊൻ-
തള കിലുങ്ങുമാറവൾ ചലിപ്പിക്കുന്നു.
മറയും മലർവല്ലിയിൽ കുണ്ഠിതമാർന്നിടയ്ക്കിടെ
മറി മാന്മിഴി നോക്കുന്നു വെളിക്കെന്നല്ല,
ഇടതൂർന്നിമ കറുത്തു മിനുത്തുള്ളിൽ മദജലം
പൊടിയും മോഹന നേത്രം; പ്രകൃതി ലോലം,
പിടഞ്ഞു മണ്ടി നിൽക്കുന്നു പിടിച്ചു തൂനീർ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരൽമീൻ പോലെ.
തുടുതുടെ സ്ഫൊരിച്ചെഴുമധര പല്ലവങ്ങൾ തൻ
നടുവോളമെത്തും ഞാത്തിൻ ധവള രത്നം,
വിളങ്ങുന്നു മാണിക്യമായവൾ ശ്വസിക്കും രാഗം താൻ
വെളിയിലങ്ങനെ ഘനീഭവിക്കും‌മ്പോലെ.
നിതംബ ഗുരുതയാൽത്താൻ നിലം വിടാൻ കഴിയാതി-
സ്ഥിതിയിൽ തങ്ങുമി ക്ഷോണീ രംഭ താനത്രേ.
‘വാസവദത്താ‘ഖ്യയായ വാരസുന്ദരി, മഥുരാ-
വാസികളിലറിയാതില്ലിവളെയാരും.
വെളിയിലെന്തിനോ പോയി മടങ്ങിവരും വേറൊരു
നളിനാക്ഷി നടന്നിതാ നടയിലായി.
കനിഞ്ഞൊരു പുഞ്ചിരി പൂണ്ടവളെയക്കാമിനി കാർ-
കുനു ചില്ലിക്കൊടി കാട്ടി വിളിച്ചിടുന്നു.
“ഫലിച്ചിതോ സഖി, നിന്റെ പ്രയത്ന വല്ലരി, രസം
കലർന്നിതോ ഫലം, ചൊൽക കനിയായിതോ?
എനിക്കു സന്ദേഹമില്ലയിക്കുറി, യോർക്കിലപ്പുമാൻ
മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ.”
ത്വരയാർന്നിങ്ങനെയവൾ തുടർന്നു ചോദിച്ചാളുട-
നരികത്തണഞ്ഞു തോഴി തൊഴുകൈയോടെ
“സമയമായില്ലെന്നു താനിപ്പൊഴും സ്വാമിനി,യവൻ
വിമനസ്സായുരയ്ക്കുന്നൂ, വിഷമ”മെന്നാൾ.
കുണ്ഠിതയായിതു കേട്ടു പുരികം കോട്ടിയും കളി-
ച്ചെണ്ടു ചെറ്റു ചൊടിച്ചുടൻ വലിച്ചെറിഞ്ഞും
മട്ടൊഴുകും വാണിയവൾ ചൊല്ലിനാൾ മനമുഴറി-
യൊട്ടു തോഴിയോടായൊട്ടു സ്വഗതമായും;
“സമയമായില്ല പോലും, സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.
കാടു ചൊല്ലുന്നതാമെന്നെ കബളിപ്പിക്കുവാൻ കൈയി-
ലോടുമേന്തി നടക്കുമീ,യുല്പല ബാണൻ.
പണമില്ലാഞ്ഞു താൻ വരാൻ മടിക്കയാവാമസ്സാധു
ഗണികയായ് തന്നെയെന്നെ ഗണിക്കയാവാം.
ഗുണബുദ്ധിയാൽ ഞാൻ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ?
വശംവദ സുഖ ഞാനീ വശാക്കേടെനിക്കു വരാൻ
വശമില്ലെന്നാലും വന്നതയുക്തമല്ല.
വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും.
അനുരക്തരഹോ! ധനപതികൾ നിത്യമെൻ കാലിൽ
കനകാഭിഷേകം ചെയ്തു തൊഴുതാൽപ്പോലും
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും കണ്ണുകൾ കൊച്ചു-
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ.
കമനീയ കായകാന്തി കലരും ജനമിങ്ങനെ
കമനീ വിമുഖമായാൽ കഠിനമല്ലേ?
ഭാസുര നക്ഷത്രം‌ പോലെ ഭംഗിയിൽ വിടർന്നിടുന്ന
കേസര മുകുളമുണ്ടോ ഗന്ധമേലാതെ.
അഥവാ കഷ്ട!മീ യുവാവശ്ശ്രമണ ഹതകന്റെ
കഥയില്ലായ്മകൾ കേട്ടു കുഴങ്ങുന്നുണ്ടാം.
അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ-
സ്ഥവിരന്നു പോയൊതുങ്ങാൻ സ്ഥലമില്ലല്ലി!
അനുനയം ചൊൽവാൻ ചെവി തരുന്നുണ്ടോ? സഖീ,യവ-
ന്നനുരാഗാങ്കുരം വാക്കിൽ സ്ഫുരിക്കുന്നുണ്ടോ?
വിവിക്ത ദേശത്തിൽ തന്നെ വചിച്ചിതോ, ദ്യൂത്യ,മെന്റെ
വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ?
യതി മര്യാദയിൽത്തന്നെ,യവനോർക്കിൽ ക്ഷണിക്കുമെൻ
സദനത്തിൽ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ!
അതു ചെയ്യുമായിരുന്നാലത്ര മാത്രമായ് മിഴിക്കാ
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!
അർത്ഥ ഭാണ്ഡങ്ങൾ തൻ കനം കുറഞ്ഞുപോകുന്നു, തോഴീ-
യിത്തനു കാന്തിതൻ വിലയിടിഞ്ഞിടുന്നു,
വ്യർത്ഥമായ് തോന്നുന്നു കഷ്ട!മവൻ കാണാതെനിക്കുള്ള
നൃത്ത ഗീതാദികളിലെ നൈപുണീ പോലും."
കുലനയ വിരുദ്ധമായ് കൊഴുക്കുമപ്രണയത്തിന്‍
നില നായികയിൽ കണ്ടു ഹസിച്ചു ദൂതി.
ചലദല കാഞ്ചലയായ് ചാപലമിതരുതെന്നു
തല വിലങ്ങനെയാട്ടി തിരസ്കരിച്ചു.
അപഥത്തിൽ നായികയെ നയിക്കും കുട്ടീ നീ, മതി-
യുപദേശ സം‌രംഭം നീയുരിയാടേണ്ട,
മടയരില്ല ലോകത്തിൽ മുറയുരയ്ക്കാത്തതായി
പടു പാട്ടൊന്നു പാടാത്ത കഴുതയില്ല.
വിളയും സുഖദു:ഖങ്ങൾ വിതയ്ക്കും നന്മ തിന്മതൻ
ഫലമായിട്ടെന്ന ബോധം പൊരുളാണെങ്കിൽ
കൊലയും കൊള്ളയും കൂടി കുല പരമ്പരയായാൽ
നലമെന്നു ചൊല്ലും നീതി നുണയാൻ നൂനം.
ധന ദുർദ്ദേവതയ്ക്കെന്നും ത്രപവിട്ടഹോ! മോഹത്താൽ
തനതംഗം ഹോമിക്കുമിത്തയ്യലാൾക്കുള്ളിൽ
അനവദ്യ സുഖദമാമനുരാഗാങ്കുരം വരാ
തനിയേ പിന്നതു വന്നാൽ വരമല്ലല്ലീ?
കതിരവനുടെ ചെറുകിരണവും കാമ്യമല്ലീ-
യതി മാത്ര,മിരുൾ തങ്ങു,മന്ധ കൂപത്തിൽ?
ഉടനേ ചക്രങ്ങൾ നിലത്തുരുളുമൊച്ചകൾ കൂട്ടി-
പ്പൊടി പൊങ്ങിച്ചു വീഥിയിൽ വടക്കു നിന്നും
ആനതാഗ്രമായ കൊമ്പിൽ പൂവണിഞ്ഞും തിരയിന്മേൽ
ഫേനപിണ്ഡം‌ പോലെ പൊങ്ങും പോഞ്ഞു തുള്ളിച്ചൂം
കിലുകിലെക്കിലുങ്ങുന്ന മണിമാലയാർന്ന കണ്ഠം
കുലുക്കിയും കുതിച്ചാഞ്ഞു താടയാട്ടിയും
കാള രണ്ടു വലിച്ചൊരു കാഞ്ചന കളിത്തേരോടി
മാളികതൻ മുമ്പിലിതാ വന്നണയുന്നു.
വാതുക്കലായുട,നഗ്രം വളഞ്ഞു കിന്നരി വച്ച
പാദുകകൾ പൂണ്ടും, പട്ടുതലപ്പാവാർന്നും,
കാതിൽ വജ്രകുണ്ഡലങ്ങൾ മിനുക്കിയണിഞ്ഞും, കൈകൾ
മോതിരങ്ങൾ തൻ കാന്തിയിൽ തഴുകിക്കൊണ്ടും,
തങ്കനൂൽക്കുടുക്കിയന്നു തനി മഞ്ഞ നിറമാർന്നോ-
രങ്കിയാൽ തടിച്ചിരുണ്ട തടി മറച്ചും,
കരയാർന്ന ചെങ്കൗശേയം ഞെറിഞ്ഞു കുത്തിയുടുത്തു
പുറങ്കാൽ വരെ പൂങ്കച്ഛം ഞാത്തിപ്പാറിച്ചും,
പൊന്നരഞ്ഞാൺ തുടൽ പുറത്തടിയിച്ചു,മിരുപാടും
മിന്നുമുത്തരീയം നീട്ടി മോടിയിലിട്ടും
മണിത്തേരതില്‍ നിന്നതിസുഭഗമന്യനാമൊരു
വണീശ്വരൻ വൈദേശികനിറങ്ങിനിന്നു.
അതു കണ്ടുടനേ ദൂതി,യത്തരുണീമണിയെ സ-
സ്മിതം നോക്കിക്കടക്കണ്ണാലാജ്ഞയും വാങ്ങി,
പതിവു പോലുപചാര പരയായ് പോയകത്തേയ്ക്കാ-
യതിഥിയെയെതിരേറ്റു സൽക്കരിക്കുവാൻ.
ആസനം‌ വിട്ടുടൻ മെല്ലെയെഴുന്നേറ്റു വഴിയേ താൻ
വാസവദത്തയും മണിയറയിലേക്കായ്,
പരിച്ഛദമൊക്കെയേന്തിപ്പുറകേ നടന്നുചെല്ലും
പരിചാരികയാകുമന്നിഴലുമായി,
കരപറ്റി നിന്നു വീണ്ടും കുണങ്ങിത്തൻ കുളത്തിലേ-
ക്കരയന്നപ്പിട പോലെ നടന്നു പോയി.
രണ്ട്
കാലം പിന്നെയും കഴിഞ്ഞു, കഥകൾ നിറഞ്ഞ മാസം
നാലു പോയി നഭസ്സിൽ കാറൊഴിയാറായി,
പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലർ-
കാല വായു കുളിർത്തെങ്ങും ചരിക്കയായി.
അഴകോടന്നഗരത്തിൽ തെക്കുകിഴക്കതു വഴി-
യൊഴുകും യമുനതന്റെ പുളിനം കാണ്മൂ.
ഇളമഞ്ഞ വെയിൽ തട്ടി നിറം‌മാറി നീല വിണ്ണിൽ
വിളങ്ങുന്ന വെൺമുകിലിൻ നിര കണക്കേ
ജനരഹിതമാം മേലേക്കരയിലങ്ങങ്ങു കരിം-
പനയും പാറയും പുറ്റും പാഴ്‌ച്ചെടികളും
വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളം‌കണക്കേ.
നെടിയ ശാഖകൾ വിണ്ണിൽ നിവർന്നു മുട്ടിയിലയും
വിടപങ്ങളും ചുരുങ്ങി വികൃതമായി,
നടുവിലങ്ങു നിൽക്കുന്നു വലിയൊരശ്വത്ഥം, മുത്തു
തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീർത്തും.
ചടുല ദലങ്ങളിലും ശൃംഗഭാഗത്തിലും വെയിൽ
തടവിച്ചു വന്നു കാറ്റിലിളകി മെല്ലെ,
തടിയനരയാലതു തലയിൽത്തീ കാളും നെടും-
ചുടല ഭൂതം‌ കണക്കേ ചലിച്ചു നില്പൂ.
അടിയിലതിൻ ചുവട്ടിലധികം പഴക്കമായ്ക്ക-
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാൽത്തറ ചുറ്റും.
ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകൾ പോൽ
വിടവു തോറും പിണഞ്ഞ വേരുകളോടും.
പറന്നടിഞ്ഞരയാലിൻ പഴുത്ത പത്രങ്ങളൊട്ടു
നിറം‌ മങ്ങി നിലം‌പറ്റിക്കിടപ്പു നീളെ;
ഉറുമ്പിഴയ്ക്കുമരിയു,മുണങ്ങിയ പൂവും ദർഭ-
മുറിത്തുമ്പും മറ്റും ചേർന്നു ചിതറിച്ചിന്നി.
അകലത്തൊരു മൂലയിൽ കെടുന്ന കനലിൽനിന്നു
പുകവല്ലി പൊങ്ങിക്കാറ്റിൽ പടർന്നേറുന്നു.
ചികഞ്ഞെടുത്തെന്തോ ചില ദിക്കിൽ നിന്നു ശാപ്പിടുന്നു
പകലെന്നോർക്കാതെ കൂറ്റൻ കുറുനരികൾ.
കുറിയോരങ്കുശം‌ പോലെ കൂർത്തു വളഞ്ഞുള്ള കൊക്ക്
റയെക്കൊത്തി വലിച്ചും നഖമൂന്നിയും,
ഇരയെടുക്കുന്നു പെരുംകഴുകുകൾ ചില ദിക്കിൽ
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങൾ
ഉടഞ്ഞ ശംഖു പോലെയു,മുരിച്ചു മുറിച്ച വാഴ-
ത്തട പോലെയും തിളങ്ങുമസ്ഥി ഖണ്ഡങ്ങൾ,
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,
അരയാൽത്തറ വരെയും വടക്കു നിന്നെത്തുന്ന കാൽ-
പ്പെരുമാറ്റം കുറഞ്ഞ പാഴ്നടക്കാവിന്റെ
പരിസരങ്ങളിൽ ഭസ്മപ്പാത്തികൾ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.
ഉടലെടുത്ത നരന്മാർക്കൊന്നു പോലേവർക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹ സം‍പ്രാപ്തം.
ഇടമിതിഹ ലോകത്തിന്‍ പരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.
മരത്തിൻ പിന്നിൽ കൊക്കുകൾ പിളർത്തിപ്പറന്നു വീണും
വിരവിൽ വാങ്ങിയും വീണ്ടും മോങ്ങിയുമിതാ,
കാട്ടിടുന്നെന്തോ ശല്യങ്ങൾ കണ്ഠ കോലാഹലത്തോടും
കാട്ടെലി വേട്ടയിൽപ്പോലെ മലങ്കാക്കകൾ
അഹഹ! കഷ്ടമിങ്ങിതാ കുനിഞ്ഞിരുന്നൊരു നാരി
സഹിയാത താപമാർന്നു കരഞ്ഞിടുന്നു,
കരവല്ലിയൊന്നിൽക്കാകതർജ്ജനത്തിനേന്തിയുള്ളോ-
രരയാൽച്ചില്ലയാട്ടിയുമശ്രു വർഷിച്ചും.
കരിയും ചാമ്പലും‌പോലെ കറുത്തോരപ്പക്ഷികൾ തൻ
ചരിഞ്ഞ നോട്ടങ്ങൾക്കേക ശരവ്യമായി,
അരികിൽക്കാണുന്നു ചേലച്ചീന്തിനാൽ മറഞ്ഞു, നാല്പാ-
മരമരിഞ്ഞു കൂട്ടിയ മാതിരിയേതോ.
അതുമല്ലവൾതൻ മുമ്പി,ലാൽത്തറമേൽ നീണ്ടു രൂപ-
വിധുരമാമൊരു പിണ്ഡം വസ്ത്രവിദ്ധമായ്.
രുധിരാക്തമായി വില്പാനിറക്കിയിട്ട കുങ്കുമ-
പ്പൊതി പോലെ കിടക്കുന്നു പുതച്ചുമൂടി.
ഝടിതിയങ്ങിതാ പാരം ചാരുവായ് പ്രാംശുവായ് നിഴൽ
പടിഞ്ഞാറു വീശുമൊരു ഭാസുരാകൃതി
നടക്കാവൂടെ വരുന്നു, ഭാനുമാനിൽ നിന്നു കാറ്റിൽ
കട പൊട്ടിപ്പറന്നെത്തും കതിരു പോലെ.
പാവനമാം മുഖ പരിവേഷമാർന്ന മുഗ്ദ്ധ യുവ-
ഭാവമോടും കൂറെഴും വാർമിഴികളോടും
ആ വരും വ്യക്തി നൂന,മൊരാരഹതനമാം, മെയ്യിൽ മഞ്ഞ-
ച്ചീവരം കാണുന്നു, കൈയിൽച്ചട്ടി കാണുന്നു.
ഭിക്ഷതേടി വരികയില്ലിവിടെ,യിവനെന്നല്ലി-
ബ്ഭിക്ഷു പാശുപതനല്ല ചുടല പൂകാൻ.
ഇക്ഷണം മുങ്ങുമാർക്കോ കൈയേകുവാൻ പോന്നെന്നും തോന്നും
ദക്ഷതയും ത്വരയും ദാക്ഷിണ്യവും കണ്ടാൽ.
ശരി, ശരി! പരദു:ഖ ശമനമോർത്തല്ലോ മറ്റും
ശരണത്രയീധനന്മാർ ഭിക്ഷ തെണ്ടുന്നു.
തിരഞ്ഞു രക്ഷ നൽകുന്ന ദേവതകളല്ലോ സാക്ഷാൽ
ധരണിയിൽ നടക്കുമിദ്ധർമ്മദൂതന്മാർ.
അടുക്കുന്നിതവൻ, പറന്നകലുന്നുടൻ കാക്കകൾ,
ഞടുങ്ങിയാ രംഗം കണ്ടു പകച്ചു ധന്യൻ;
മടുത്തു നിൽക്കുന്നു, പിന്നമ്മഹിള മാഴ്കി വാണീടു-
മിടത്തെത്തുന്നു, കണ്ടവൾ സംഭ്രമിക്കുന്നു
. “വാസവദത്ത താനോയി വിപന്നമാം പ്രിയജനം?
നീ സദയം ചൊൽക ഭദ്രേ, ‘ഉപഗുപ്തൻ’ ഞാൻ”
എന്നലിഞ്ഞുഴറിയവനുരയ്ക്കുന്നു പുതച്ചവൾ-
തന്നരികിൽ കിടക്കുമത്തറ്റിയെച്ചൂണ്ടി.
ഉടനപ്പിണ്ഡമനങ്ങാനൊരുങ്ങുനിതഹോ! പുറ-
പ്പെടുന്നു ഞരങ്ങി ശബ്ദം ദീന ദീനമായ്.
മൃതസഞ്ജീവിനിയായി വാൿസുധ,യിവന്റെ നാമ-
ചറ്റുരക്ഷരിതാനിത്ര ശക്തിയാർന്നതോ!
അഹഹ! മൃത്യുവിന്നിരുട്ടാഴിയിൽ മുങ്ങിയ സത്വം
മുഹൂരിന്ദ്രിയ വാതിലിൽ മുട്ടുകല്ലല്ലി!
തല നൂണു വരികല്ലീ, കൃമികോശം തന്നിൽ നിന്നു
ശലഭം കണക്കെ, ചേലച്ചുരുളിൽ നിന്നും?
അതുമല്ലഹോ! മുക്കാലും പാഴ്മുകിൽ മുടി, വിഭാത-
മതി വീണു കിടക്കുന്നിങ്ങതിൽ കാണുന്നു
ജടിലമാം കുറുനിര ചിന്നിടും ശ്വേതമാം വളർ-
നിടീലവും മയ്യഴിഞ്ഞ നേത്ര യുഗ്മവും
അസംശയമൊരു നാരീമുഖം താനിതാ നയനം
സുസംവൃതമാമീത്തനു വികലാംഗം താൻ
സസംഭ്രമം പഴക്കത്താൽ ഭ്രൂലതതാനുണര്‍ന്നെന്തോ
പ്രസംഗിപ്പാനൊരുങ്ങുന്നു ഫലിക്കായ്കിലും.
ശരി,യ സൂചന കണ്ടു ചീവര ഖണ്ഡത്താൽ തോഴി-
യരികിൽ കാക്ക തെണ്ടീടുമപ്പദാർത്ഥത്തെ
അധികം മൂടുന്നു വിരഞ്ഞപ്പുമാൻ കാണാതെ, ഹന്ത!
മൃതിയിലും മഹിളമാർ മറക്കാ മാനം!
പഴുതേയാ,ണഥവായി,പ്പരിഭ്രമമെടോ തോഴി,
കഴിയാ നിനക്കിവന്റെ കണ്ണു മൂടുവാൻ.
മറവിൽ കിടക്കും ജന്മ-മൃതി കാരണങ്ങൾ പോലു-
മറിയും സൂക്ഷ്മദൃക്കാകു,മാഹതനിവൻ
കമ്പമെന്തിനതുമല്ലിയവയവ ഖണ്ഡങ്ങൾ നിൻ-
മുമ്പണയും മുമ്പു തന്നെ കണ്ടു പോയിവൻ
അമ്പിനോടുമിവയുടെയുടമസ്ഥയി ക്കിടക്കും
ചമ്പകമേനിയാളെന്നും ഗ്രഹിച്ചു പോയി.
തുണിത്തുണ്ടിൽ മായാതെ കാണുന്നു വെളിക്കൊടുവി-
ലണഞ്ഞ കോലരക്കിൻ ചാറുണങ്ങിപ്പറ്റി.
പാടല കോമളമായ പാദതാരും പരം നൃത്ത-
മാടിയയവാർന്ന ചാരു നരിയാണിയും,
കാഞ്ചന കിങ്കിണിത്തളകൾ തൻ മൃദു കിണ-
ലാഞ്ച്ഛന രമ്യമാം പുറവടിയും പൂണ്ടു,
കാഴമ്പു മൊട്ടൊത്ത കണങ്കാൽ മുറികളിതാ മുട്ടിൻ
താഴെച്ചോരയൊലിച്ചാർന്ന വേടുകളോടും.
അടുത്തു താനതാ ഹന്ത! മയിലാഞ്ചിയണിഞ്ഞല്പം
തുടുത്തും തന്ത്രികൾ മീട്ടും തഴമ്പു പൂണ്ടും,
മൃദുമിനുസമാം നഖം‌ മിന്നി നന്മണി മോതിര-
മതി ചിരമണിഞ്ഞെഴും പാടുകൾ തങ്ങി,
കോമളമായ്ത്തുമ്പു കൂർത്ത വിരലേലും കരം കാണ്മൂ
ഹേമപുഷ്പം‌പോലെ രക്ത കുങ്കുമാക്തമായ്.
കോൾമയിർക്കൊള്ളുമോർക്കുമ്പോൾ കഠിനമയ്യോ! മുറിച്ചു
ഭൂമിയിലെറിഞ്ഞതാരിപ്പൂവലംഗങ്ങൾ!
ഹാ! മിന്നുന്നിപ്പോഴുമിവ, വില പരിച്ഛേദിച്ചില്ല
കാമരാജ്യത്തിങ്കൽ മുമ്പിക്കല്ലുകൾക്കാരും
‘വാസവദത്ത’ താനിവൾ, ഇവൾ താൻ മലർമുറ്റത്താ
വാസരാന്തത്തിൽ നാം കണ്ട വിശ്വമോഹിനി.
ഹാ! സുഖങ്ങൾ വെറും ജാലം, ആരറിവൂ നിയതിതൻ
ത്രാസു പൊങ്ങുന്നതും താനേ താണു പോവതും.
മലിന കന്ഥയാലംഗം മുറിച്ചോരുടൽ മുടിയ-
ന്നിലയിലിരുന്നോളിവൾ കിടപ്പായയ്യോ.
ഇലയും കുലയുമരിഞ്ഞിടവെട്ടി മുറിച്ചിട്ട
മലവാഴത്തടി പോലെ മലർന്നടിഞ്ഞു!
ചോരരാരുമിവളുടെ ചുവരു തുരന്നിടഞ്ഞി-
ഗ്ഘോരകൃത്യം ചെയ്തതല്ല, ധനമോഹത്താൽ;
വാരുണീ മത്തരാം വല്ല വിടരും കലഹത്തിലീ
വാരനാരിയാളെ വെട്ടി മുറിച്ചതല്ല;
സാരമാം മന്ത്ര ഭേദത്തിൽ സംശയിതയായിവൾക്കി-
ഗ്ഘോര ശിക്ഷതൻ കോയ്മ വിധിച്ചതല്ല.
എന്തിനന്യ വിപത്തുകളഥവാ തേടുന്നു കഷ്ടം!
സ്വന്തവാളാൽ സ്വയം വെട്ടി നശിപ്പൂ മർത്ത്യർ!
ഒട്ടു നാൾമുമ്പിവളൊരു തൊഴിലാളിത്തലവന്റെ-
യിഷ്ടകാമുകിയായ് വാണു രമിച്ചിരുന്നു.
കഷ്ടകാലത്തിനപ്പോളക്കാളവണ്ടിയിൽ നാം കണ്ട
ചെട്ടിയാരതിഥിയായ്ച്ചെന്നടുത്തുകൂടി.
പരിചയം കൊണ്ടു വിട്ടുപിരിയാതായവൻ, പിന്നെ
പ്പരിചാരകന്മാർ കാര്യം മറച്ചു വച്ചു.
അഭ്യസൂയയിരുവർക്കുമുളവാകാതൊഴിക്കുവാ-
നഭ്യസിച്ച തന്ത്രമെല്ലാമവർ കാണിച്ചു.
ഒരു കാര്യം നിരൂപിച്ചാലൊരുവൻ കാമ്യൻ, പിന്നെ മ-
റ്റൊരു കാര്യം നിനയ്ക്കുമ്പോൾ മറ്റവൻ മാന്യൻ.
ഒരുവനെപ്പിരിവാനുമൊരു കാലത്തു രണ്ടാളെ
വരിപ്പാനും പണിയായി വലഞ്ഞു തന്വി.
ദിനങ്ങൾ ചിലതു പോയി, നടപടികളാൽ സ്നേഹം
തനിപ്പൊന്നല്ലെന്നുമാദ്യൻ സംശയിക്കയായ്
പരമസാധ്വിയിൽപ്പോലും പുരുഷന്നു ശങ്ക തോന്നാം
പുരഗണികയിൽപ്പിന്നെപ്പറയേണമോ?
കുപിതനാക്കിയാലവൻ കലക്കമുണ്ടാക്കും ഭാവി
വിപൽക്കരമായും തീരുമവൾക്കാകയാൽ
മുഖം തെല്ലു കറുക്കുമോ മുഖ്യജാരനെ ക്രമേണ
പുകയുമഗ്നി ബാണം‌പോലവൾ പേടിച്ചു.
പരിനാശകരമാമ’ത്തീക്കുടുക്ക’ പൊട്ടും മുമ്പേ
തിരി മുറിച്ചെറിയാതെ തരമില്ലെന്നായ്.
ശേഷമെന്തിനുരയ്ക്കുന്നിതവനിപ്പോളില്ല, സർവ്വം
ജോഷമായ്, രണ്ടുമൂന്നു നാൾ കഴിഞ്ഞു കഷ്ടം!
തോഷവുമൊട്ടുവളാർന്നു, ഹന്ത!യിദ്ധൂർത്തയെച്ചൊല്ലി യോഷമാരേ, നിങ്ങളെല്ലാം ലജ്ജിക്കാറുമായ്!
അഹഹ! സങ്കടാമോർത്താൽ മനുഷ്യ ജീവിതത്തെക്കാൾ
മഹിയിൽ ദയനീയമായ് മറ്റെന്തൊന്നുള്ളു!
പുഷ്പശക്തി വഹിക്കുമിപ്പളുങ്കു പാത്രം വിരലാൽ
മുട്ടിയാൽ മതി, തവിടുപൊടിയാമല്ലോ!
അതുമല്ല വിപത്തുകളറിയുന്നില്ലഹോ മർത്ത്യൻ
പ്രതിബോധവാനെന്നാ പരിമോഹത്താൽ.
ഊറ്റമായോരുരഗത്തിൻ ചുരുളിനെയുറക്കത്താൽ
കാറ്റു തലയിണയായേ കരുതൂ ഭോഷൻ!
അതു പോകട്ടെ പാപത്തിൻ പരിണാമം കാണ്മിൻ, നാടു
പ്രതികൂലമായ്, അവൾ തൻ തൊഴുത്തിൽ നിന്നും
ഒറ്റുകാർ കുഴിച്ചവന്റെ വികൃത പ്രേതമെടുത്തു,
കുറ്റവാളിയായവളെബ്ബന്ധനംചെയ്തു.
ഫലിച്ചില്ല കടക്കണ്ണിൻ പണിയും ധനത്തിൻ മുഷ്കു-
മുൽച്ചിലറ്റന്നന്നിരുന്ന ധർമ്മപീഠത്തിൽ!
നിലപെറ്റ നേരിൻ‌ കാന്തി നീതിവാദ പടുക്കൾ തൻ
വലിയ വാചാലതയിൽ മറഞ്ഞുമില്ല.
ഹാ! മഹാപാപമിതിവൾ ചെയ്തുവല്ലോ! കടുപ്പമി-
ക്കോമളിമയെങ്ങു, നെഞ്ചിൻ ക്രൌര്യമെങ്ങഹോ!
പ്രേമമേ, നിൻ പേരു കേട്ടാൽ പേടിയാം, വഴി പിഴച്ച
കാമ കിങ്കരർ ചെയ്യുന്ന കടുംകൈകളാൽ.
വധ ദണ്ഡാർഹയവളെ വിധിജ്ഞനാം പ്രാഡ്വിവാകൻ
വിധിച്ച പോലഹോ! പിന്നെ നൃപകിങ്കരർ,
കര,ചരണ,ശ്രവണ,നാസികൾ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിൻ‌ നടുവിൽ തള്ളി.
ഹാ! മതിമോഹത്താൽ ചെയ്തു സാഹസമൊ,ന്നതിനിന്നി-
പ്പുമൃദു മേനിയാൾ പെറ്റും പാടു കണ്ടില്ലേ!
നാമവും രൂപവുമറ്റ നിർദ്ദയമാം നിയമമേ,
ഭീമമയ്യോ! നിന്റെ ദണ്ഡ പരിപാടികൾ!
മൂന്ന്
രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകൾ
രിക്തമായ്; പ്രാണപാശമറുമാറായി;
അക്കിടപ്പിലുമവളാ യുവ മുനിയെ വീക്ഷിപ്പാൻ
പൊക്കിടുന്നു തല, രാഗ വൈഭവം കണ്ടോ!
അഥവായിവൾക്കെഴുമിബ്ഭാവ ബന്ധ ബലത്താൽ താൻ
ശിഥിലമായ തല്‍പ്രാണൻ തങ്ങി നില്പതാം;
അന്തിമമാം മണമർപ്പിച്ചടിവാൻ മലർ കാക്കില്ലേ
ഗന്ധവാഹനെ, രഹസ്യമാർക്കറിയാവൂ?
പുടം വരണ്ടു പറ്റിയ പോള പണിപ്പെട്ടു ചെറ്റു
വിടർത്തും കണ്ണിലവന്റെ കാന്തി വീഴവേ
അവൾ തൻ പാണ്ഡുമുഖത്തിലന്തി വിണ്ണിലെന്ന പോലെ-
യെവിടുന്നോ ചാടിയെത്തി രക്ത രേഖകൾ!
മരവിച്ചു മർമ്മ സന്ധി നിരയരക്ഷണമന്തഃ-
കരണം വേദന വിട്ടു നിൽക്കവേ തന്വി
സ്മരിക്കുന്നു പൂർവ്വരാഗമവനെ നോക്കിക്കണ്ണാൽത്താൻ
ചിരിക്കയും കരകയും ചെയ്യുന്നു പാവം
വിരഞ്ഞന്തർ ഗദ്ഗദമായ്, വിടങ്കത്തിലെഴും പ്രാവിൻ
വിരുതം‌ പോലെ മൃദുവായ് വ്യക്തി ഹീനമായ്;
ഉരയ്ക്കുന്നുമുണ്ടവൾ താണുടൻ കൈകൾ പിന്നിൽ ചേർത്താ-
ഞ്ഞരികിൽക്കുനിഞ്ഞു നിൽക്കുമവനോടേതോ.
അനുനാസിക വികലമന്തരോഷ്ഠ ലീന ദീന-
സ്വനമമ്മൊഴിയിതര ശ്രാവ്യമല്ലഹോ!
അനുകമ്പ കലർന്നതി ശ്രാവകൻ ശ്രവിപ്പൂ, നമു-
ക്കനുമിക്കാമവനോതുമുത്തരങ്ങളാൽ;
“ഇല്ല, ഞാൻ താമസിച്ചുപോയില്ലെടൊ സരള ശീലേ-
യല്ലൽ നീയിന്നെന്നെച്ചൊല്ലിയാർന്നിടായ്കെടോ,
ശോഭന കാലങ്ങളിൽ നീ ഗമ്യമായില്ലെനിക്കു, നിൻ
സൌഭഗത്തിൽ മോഹമാർന്ന സുഹൃത്തല്ല ഞാൻ.
അറിയുന്നുണ്ടെങ്കിലും ഞാനകൃത്രിമ പ്രണയത്തി-
ന്നുറവൊന്നു നിന്നുൾക്കാമ്പിലൂറി നിന്നതും.
മുറയോർക്കുമ്പോളതു നിൻ മഹിത ഗുണമെന്നോർത്തു
നിറയുന്നുണ്ടെനിക്കുള്ളിൽ നന്ദി താനുമേ;
പരമ വിപത്തിങ്കലും പരിജനം നിന്നെ വിട്ടു-
പിരിയാതിങ്ങണഞ്ഞഹോ! പരിചരിച്ചു,
ചൊരിയുമിക്കണ്ണുനീർ നിൻ സ്ഥിര ദാക്ഷിണ്യ ശീലത്തെ-
യുര ചെയ്യുന്നുണ്ടതും ഞാനോർക്കുന്നുണ്ടെടോ.
നിയതം സ്നേഹയോഗ്യ നീ നിജവൃത്തി വശയായ് ദുർ-
ന്നിയതിയാൽ ഘോരകൃത്യം ചെയ്തു പോയല്ലോ!
ദയനീയം, നീയിയന്ന ധന ദാഹവും സൊന്ദര്യ-
സ്മയവും ഹാ! മുഗ്‌ദ്ധേ, നിന്നെ വഞ്ചിച്ചായല്ലോ!
അതി ചപലമീയന്തഃകരണം ലോക ഭോഗങ്ങൾ
പ്രതി നവരസങ്ങളാൽ ഭൂരിശക്തികൾ.
ഗതിയെന്തു ജന്തുക്കൾക്കി രതി,രോഷ,മോഹങ്ങളാൽ
ജിത ലോകമാ,മവിദ്യ ജയിച്ചീടുന്നു.
അതു നിൽക്ക, വിപത്തിതൊരരതുലാനുഗ്രഹമായി നീ
മതിയിലോർക്കണം സഖീ, എന്തുകൊണ്ടെന്നോ?
ഇതിനാലിന്നു കണ്ടില്ലേ വിഭവത്തിൻ ചലത്വവും
രതി സമാന രൂപത്തിൽ രിക്തതയും നീ?
സാരമില്ലെടോ, നിൻ നഷ്ടം സഹജേ നൊടിയിൽ ഗുരു-
കാരുണിയാൽ നിനക്കിന്നു കൈക്കലാമല്ലോ.
ചോരനപഹരിക്കാത്ത ശാശ്വത ശാന്തി ധനവും
മാരനെയ്താൽ മുറിയാത്ത മനശ്ശോഭയും.
കരയായ്ക ഭഗിനീ, നീ കളക ഭീരുത, ശാന്തി
വരും, നിന്റെ വാർ നെറുക ഞാൻ തലോടുവൻ.
ചിരകാലമഷ്ട മാർഗ്ഗ ചാരിയാമബ്ഭഗവാന്റെ
പരിശുദ്ധ പാദ പത്മം തുടച്ച കൈയാൽ."
എന്നലിഞ്ഞവൻ കരതാരവൾ തൻ പൂവൽ നെറ്റിമേ-
ലൊന്നു ചേർക്കു,ന്നങ്ങവൾക്കു ചീർക്കുന്നു രോമം,
ഖിന്നമുഖിയാമവൾ തൻ കെടുന്ന സംജ്ഞ വിരലാ-
ലുന്നയിച്ച ദീപമ്പോലുന്നുജ്ജ്വലിക്കുന്നു.
തുടരുന്നൂ മൊഴിയവൻ, "ശരി, സോദരി, ഞാൻ സ്വയം
മടിച്ചു താൻ മുമ്പു വന്നു നിന്നെ മീളുവാൻ;
കുശല മാർഗ്ഗങ്ങളന്നു കേൾക്കുമായിരുന്നില്ല നീ,V വിശസനം സുഖികളെ വിജ്ഞരാക്കുന്നു.
അഖില ജന്തു ദു:ഖവുമപാകരിക്കുന്ന ബോധം
വികിരണം ചെയ്തിടുന്ന വിശ്വവന്ദ്യന്റെ
വാസപവിത്രങ്ങളാണീ വാസരങ്ങൾ ഭൂവിൽ, നമ്മൾ
വാസവദത്തേ, കരഞ്ഞാൽ വെടിപ്പല്ലെടോ.
മംഗലേതര കർമ്മത്താൽ മലിന നീ ശുഭം, നമ്മൾ
സംഗതിയില്ലെന്നെൻ സഖി, സംശയിക്കല്ലേ
. അംഗുലീമലനുപോലുമാർഹത പദമേകിയ
തുഗമാം കരുണയെ നീ വിശ്വസിച്ചാലും.
സത്യമോർക്കുകിൽ സംസാര യാത്രയിൽ പാപത്തിൻ കഴൽ
കുത്തിടാതെ കടന്നവർ കാണുകില്ലെടോ.
ബദ്ധ പങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലർന്നൊരു കാലം ശോഭ തേടുന്നു.
കലമില്ല നിനക്കെന്നും കരൾ കാഞ്ഞു വൃഥാ മതി-
ശാലിനി, മാഴ്കൊല്ല, ചിരഞ്ജീവികൾക്കുമേ,
ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളിൽ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും.
ഭുക്ത ഭോഗയായ് സഹിച്ച പരിവേദനയാൽ പാപ-
മുക്തയായി, സഹജേ, നീ മുക്തിപാത്രമായ്.
ശ്രദ്ധയാർന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ്
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക!"
താണു നിൽക്കുന്നങ്ങനെയബ്ഭിക്ഷു വിവക്ഷുവായുടൻ,
ക്ഷീണതയാൽ മങ്ങിയ വാർമിഴികൾ വീണ്ടും
കോണടിയോളവും തുറന്നവഹിതായമ്പോടു-
മേണ നേത്രയാളവനെയൊന്നു നോക്കുന്നു.
കരതലമുയർത്തിക്കാർചികുര തൻ ശിരസ്സിൽ വെ-
ച്ചുര ചെയ്യുന്നു വാക്കലിഞ്ഞമ്മുനീശ്വരൻ,
ശരണ രത്നങ്ങൾ മൂന്നും ചെവിയിലേറ്റുടനന്തഃ
കരണത്തിലണിഞ്ഞവൾ കാന്തി തേടുന്നു.
നിറഞ്ഞു തലക്ഷണമൊരു നവ തേജസ്സു മുഖത്തിൽ
മറഞ്ഞു പോയ് മുമ്പു കണ്ട ശോകരേഖകൾ
പറയാവതല്ലാത്തൊരു പരമ ശാന്തി രസത്തി-
ന്നുറവായവൾക്കു തോന്നിയവളെത്തന്നെ.
ക്ഷണമുടൽ കുളുർത്തഹോ! ചലിച്ചു സിരകൾ, രക്തം
വ്രണമുഖങ്ങളിൽ വാർന്നൂ വീതവേദനം.
സ്ഫുരിച്ചു ബാഷ്പബിന്ദുക്കളവൾക്കു വെൺകുടക്കണ്ണി-
ലുരച്ച ചെറുശംഖിൽത്തൂ മുത്തുകൾ പോലെ.
തിരിയേയവളുപഗുപ്തനെയൊന്നുപകാര-
സ്മരണസൂക്തങ്ങൾ പാടും മിഴിയാൽ നോക്കി.
ചരിതാർത്ഥനവനവൾ ചൊരിഞ്ഞോരശ്രുബിന്ദുകൈ-
വിരലാൽ തുടച്ചു വാങ്ങി നിവർന്നു നിന്നു.V പരം പിന്നെയുഴന്നെങ്ങും മിഴികളൊന്നുഴിഞ്ഞങ്ങ-
ത്വരയിലവൾ ജീവിച്ചശുദ്ധി തേടീടും
ക്ഷണത്തിൽ ചെന്നു ഞെരുങ്ങി പ്രപഞ്ചം നിന്നഹോ! ഹിമ-
കണത്തിൽ ബിംബിച്ചുകാണും കാനനം‌പോലെ.
പരിസരമതിലവൾ പിന്നെയും കണ്ടാൾ തന്നിഷ്ട-
പരിചാരികയാൽ വീണ്ടും പരിഗുപ്തങ്ങൾ.
അപാകൃതങ്ങളാകുമായംഗകങ്ങൾ, സ്വയം കർമ്മ-
വിപാക വിജ്ഞാന പാഠ പരിച്ഛദങ്ങൾ.
കൃതകോപനൊരു ശിശു കളിയിൽ ഭഞ്ജിച്ചെറിഞ്ഞ
പതംഗികാംഗങ്ങൾ പോലെ ദയനീയങ്ങൾ.
തിരിയെ നോക്കുന്നി,തവളതുകൾ സാകൂതമായും
നിരുദ്വേഗമായും ഹാ! നിർമ്മമതമായും
യമുനയിലിളംകാറ്റു തിരതല്ലി ശാഖ ചലി-
ച്ചമര സല്ലാപം കേൾക്കായരയാലിന്മേൽ;
താണുടനേ രണ്ടു നീണ്ട ഭാനു കിരണങ്ങളങ്ങു
ചേണിയന്ന കനകനി ശ്രേണിയുണ്ടാക്കി;
അതു നോക്കു കുതുകമാർ,ന്നമല വിസ്മയസ്മേര-
വദനയാമവൾക്കഹോ; ശാന്ത ശാന്തമായ്,
അർദ്ധ നിമീലിതങ്ങളായുപരി പൊങ്ങീ മിഴിക-
ളൂർദ്ധ്വലോക ദിദൃക്ഷയാലെന്ന പോലെ താൻ.
പാവക, നീ ജയിക്കുന്നു പാക വിജ്ഞാനത്താൽ നശ്യ-
ജ്ജീവലോകം തേടുമിന്നോ നാളെയോ നിന്നെ;
തൂലകർണത്തൊടില്ല നനഞ്ഞാൽ; ചൂടാൽ വരണ്ട
ബാല രംഭയെക്കർപ്പൂര ഖണ്ഡമാക്കും നീ!
പരിനിർവ്വാണയായ തൻ പ്രിയ സ്വാമിനിയെ നോക്കി-
പ്പരിചാരിക വാവിട്ടു വിളിച്ചു കേണു,
പരിചിലന്തസ്സമാധി ശിഥിലമാക്കിത്തിരിഞ്ഞ-
പ്പരമോദാരനവളെസ്സാന്ത്വനംചെയ്തു.
ഉപചയിച്ചംഗമേലാമുടനവർ കൊണ്ടുപോയ-
ങ്ങുപ നദീതടമൊരു ചിതമേൽ വെച്ചു.
ഉപരിയെന്തുരപ്പൂ! കേണുഴലുമത്തോഴി തന്നെ
ഉപഗുപ്തനൊരുവിധം പറഞ്ഞയച്ചു.
ഹാ! മിഴിച്ചു നിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിൻ ഭസ്മ കദംബം കണ്ടു!
ആ മഹാന്റെ കണ്ണിൽ നിന്നാച്ചാമ്പലിലൊരശ്രു കണം
മാമലകീ ഫലം പോലെ,യടർന്നു വീണു.
ഉൽക്കടശോകാതിക്തമല്ലോർക്കുകിലന്നയനാംബു,
ദുഃഖ സത്യജ്ഞനദ്ധീരൻ കരകയില്ല.
തൽകൃതാർത്ഥതാ സുഖത്തേൻവ തുള്ളിയല്ലതു,ജന്തുവി-
ന്നുൽക്രമണത്തിൽ മോദിക്കാ ഹൃദയാലുക്കൾ.
ക്ഷിപ്രസിദ്ധി കണ്ടു തൂർന്ന വിസ്മയ രസവുമല്ല-
തദ്ഭുത ചാപലം ഹേതു ദർശിയാർന്നിടാം.
കരുതാം മറ്റൊന്നല്ലതു 'കരുണ'തൻ കയത്തിലെ-
പ്പരിണതോജ്ജ്വലമുക്താ ഫലമല്ലാതെ.
ഉടനെയന്നു താൻ ചെയ്ത ശുഭകർമ്മത്തിൻ മഹത്ത്വം
കടുകോളം മതിയാതെ ഗളിതഗർവ്വൻ
ചുടുകാടു വിട്ടു പിന്നശ്ശുചിവ്രതൻ വന്നവഴി
മടങ്ങിപ്പോകുന്നു ചിന്താ മന്ദവേഗനായ്.
നമസ്കാരമുപഗുപ്ത, വരിക ഭവാൻ നിർവ്വാണ-
നിമഗ്നനാകാതെ വീണ്ടും ലോക സേവയ്ക്കായ്;
പതിത കാരുണികരാം ഭവാദൃശ സുതന്മാരെ
ക്ഷിതി ദേവിക്കിന്നു വേണമധികം പേരെ.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...